Monday, July 2, 2012

വരുന്നു ഇന്ത്യ കാത്തിരുന്ന ഐ.എന്‍.എസ് വിക്രമാദിത്യ. അവസാന വട്ട പരിശീലനം തുടങ്ങി.

ഇന്ത്യ റഷ്യയില്‍ നിന്ന വാങ്ങിക്കുന്ന വിമാന വാഹിനി കപ്പല്‍ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് അന്തിമ പരിശീലനം തുടങ്ങി. ഈ വര്‍ഷം അവസാനം കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറും. സോവ്യെറ്റ് യൂണിയന്റെ അവസാന കാലത്ത് നിര്‍മ്മിച്ച വിമാന വാഹിനി കപ്പലാണ് അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ്. ആ കാലത്ത് ലോകത്തിലെ തന്നെ എറ്റവും മികച്ച യുദ്ധ കപ്പലുകളില്‍ ഒന്ന് കൂടിയായിരുന്നു അത്. എന്നാല്‍ സോവ്യെറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വലിയ സാമ്പത്തിക ബാധ്യത അഭിമുഖീകരിക്കേണ്ടി വന്ന റഷ്യ പത്തു കൊല്ലക്കാലത്തെ സേവനത്തിനു ശേഷം ഈ കപ്പലിനെ വിശ്രമ ജീവിതം നയിക്കാന്‍ അയച്ചു. ഇതിനിടെയാണ് ഇന്ത്യയുടെ ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിക്രാന്ത് 1997 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിരാട് ഇപ്പോളും നാവിക സേനയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കാലപ്പഴക്കം അതിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ നാവിക ബലം വര്ധിപ്പിക്കുകയുമാണ്. ഈ ഒരു ഘട്ടത്തില്‍ 2004 ല്‍ ആണ് പുതിയ ഒരു വിമാന വാഹിനി കപ്പലിന്റെ ആവശ്യകത ഇന്ത്യ ആലോചിക്കുന്നത്. സ്വന്തമായി വികസിപ്പിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് പഴയ സോവ്യെറ്റ് കരുത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത്. ഏകദേശം അയ്യായിരം കോടി രൂപയക്ക് കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ റഷ്യ തയ്യാറായി. ഇന്ത്യയും റഷ്യയും തമ്മില്‍ അക്കാര്യത്തില്‍ ധാരണയില്‍ എത്തി. ഇത് പ്രകാരം 2008 ല്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടതായിരുന്നു കപ്പല്‍.
എന്നാല്‍ പഴയ സോവ്യെറ്റ് യൂനിയനല്ല ഇന്നത്തെ റഷ്യ എന്ന്‍ തെളിയിക്കുന്നതായിരുന്നു പിന്നത്തെ സംഭവ വികാസങ്ങള്‍. ആദ്യത്തെ കരാര്‍ തുകയില്‍ നിന്ന് റഷ്യ പിന്മാറി. പുതുക്കിയ തുക നിശ്ചയിച്ചു. അത് ഇന്ത്യ അംഗീകരിച്ചു. അപ്പോള്‍ റഷ്യ വീണ്ടും കളിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. ഈ നിലയ്ക്കാണെങ്കില്‍ കരാറില്‍ നിന്ന് പിന്മാറാന്‍ പോലും ഇന്ത്യ തയ്യാറായി. ചര്‍ച്ചകള്‍ പലതവണ നടന്നു. ഒടുവില്‍ ഏകദേശം 12000 കോടിയിലേറെ രൂപയ്ക്ക് കപ്പല്‍ വില്‍പ്പന നടത്താന്‍ ധാരണയായി. കപ്പല്‍ പൂര്‍ണ്ണമായും പൊളിച്ചു പുതിയ ഉപകരണങ്ങളും, നൂതന സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളിച്ച് പണിഞ്ഞു. അവസാന മിനുക്ക്‌ പണികളും കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ നാവിക സേനയിലെ അംഗങ്ങള്‍ പരിശീലനം നടത്തി വരികയാണ് കപ്പലില്‍. ഔദ്യോഗികമായ കൈമാറ്റം 2012 ഡിസംബര്‍ 4 ന് നടക്കും. അതോടെ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യയുടെ അഭിമാനമായിമാറും.
...................................................
 ഒരേ സമയം 24 വരെ മിഗ്- 29K വിഭാഗത്തില്‍ പെടുന്ന പോര്‍ വിമാനങ്ങളും, 10 ഹെലികോപ്ടരുകളും വഹിക്കാന്‍ ഐ.എന്‍.എസ് വിക്രമാദിത്യയ്ക്ക് കഴിയും. ആകെ 283 മീറ്റര്‍ നീളമുള്ള കപ്പലില്‍ റണ്‍ വേയുടെ നീളം 180 മീറ്റര്‍ ആണ്.

No comments:

Post a Comment